About Me

My photo
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ........ ჱܓ സ്നേഹപൂര്‍വ്വം.. ജാഫര്‍ ചേളാരി...

Thursday, July 22, 2010

പ്രേമ വിചാരം

ഒരു കാവ്യമെഴുതി ഞാൻ കാത്തു വെച്ചു
മധുരമായ്‌ നിൻ കാതിൽ ചൊല്ലുവാനായ്‌
ഒരു കൊച്ചു പൂവു ഞാൻ കാത്തു വെച്ചു
നിന്റെ കരിമുകിൽ വേണിയിൽ ചൂടുവാനായ്‌

അഴകെഴും റാണിയായി വന്നുനീയെന്നുടെ
അരികിലായി നിൽക്കുവാൻ ആഗ്രഹിച്ചു
നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാൻ,
അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!

മഴമുകിൽ മാനത്ത്‌ വെള്ളരി പ്രാവുകൾ
മനസ്സിന്റെയുള്ളിലോ മധുരിക്കുമോർമ്മകൾ
മഴ വന്നു മണ്ണിനെ തൊട്ടുണർത്തുമ്പോൾ
നിറയുന്നുവാത്മാവിലനുരാഗ ചിന്തകൾ

അഴകുള്ള മഴവില്ല് മാനത്ത്‌ വിരിയുന്നു
നിറമുള്ള സ്വപ്നമെൻ മനസ്സിനുള്ളിൽ
പരൽമീൻ കണ്ണിലെ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും

ദ്രുത താളമാകുമെൻ ഹൃദയത്തിൻസ്വപ്ന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ
അഴകെഴും പാദങ്ങളണിയും കൊലുസുകൾ?

പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു.

നിലയ്ക്കാതൊഴുകുമെൻ അകതാരിനുള്ളിൽ
അനുരാഗ ചിന്ത തൻ നദിയെപ്പൊഴും!
മധുവായി നിറയുന്നു ആത്മാവിനുള്ളിൽ
പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും

ഗന്ധർവ്വ ഗായകൻ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു മൂളാം
നിന്റെ തളിരിളം കവിളത്ത്‌ ഞാനെന്റെ ചുണ്ടു-
കൊണ്ടൊരു കൊച്ചു ചുംബനം ചേർത്തു വെയ്ക്കാം

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്‌ ഞാനൊന്നു ഉമ്മ വെയ്ക്കും
പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം
ഇമയടയ്ക്കാതെ ഞാൻ നോക്കി നിൽക്കും..

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളിൽ..

ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,
സുന്ദര, ആത്മാക്കളാണുന്നാമിരുവരും!

ജൂലായ്‌ പതിനാറ്‌ രണ്ടായിരത്തി പത്ത്

പ്രണയം

പ്രണയം
വിരഹത്തിന് കഥകളില്‍ കേട്ട തീവ്രതയില്ല, പ്രണയത്തിന്‍റെ സ്വകാര്യത, ശാലീനത എല്ലാം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്‍റെര്‍നെറ്റിന്‍റേയും sms-കളുടേയും ലോകത്തില്‍ വിരഹത്തിനെവിടെ സ്ഥാനം, എന്തു പ്രസക്തി അല്ലേ? അല്ല പ്രണയത്തിന്‍റെ അവസ്ഥയും അതുതന്നെയല്ലേ? 'Love In First Sight' ഇന്നത്തെ സമൂഹത്തിന് ഇതുപോലൊരു സ്നേഹത്തിനെപ്പറ്റി ചിന്തിക്കാനാവുമോ?
സ്നേഹം അര്‍ത്ഥശൂന്യമായിക്കൊണ്ടിരിക്കുന്നു. മലയാളി മലയാളം മറക്കുന്നു. അറിയാതെ തഴയുന്നു. വികാര വിസ്ഫോടനങ്ങളില്‍ അവന്‍ മറ്റു ഭാഷകളില്‍ അഭയം തേടുന്നു.
ആവശ്യങ്ങളറിഞ്ഞ് മനുഷ്യന്‍ സ്നേഹിക്കുന്നു, കാര്യസധ്യത്തിനായി അവന് പലരേയും വേണം, അതിനു വേണ്ടി അവന്‍ പുതിയ ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍ വിസ്മൃതിയിലാവുന്നു. നേടാനുള്ളവ്യഗ്രതയില്‍ അവന്‍ പലതും നഷ്ടപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ പലതും കണ്ടില്ലെന്നു നടിക്കുന്നു.
നമ്മുടെ ഉള്ളില്‍ സ്നേഹം നിറഞ്ഞു നില്‍പ്പുണ്ട്, എല്ലാവര്‍ക്കും എല്ലാത്തിനോടും സ്നേഹമുണ്ട്. എന്നാല്‍ അതിനോടുള്ള താല്പര്യത്തില്‍ അഥവാ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കാം.നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍, അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അഥവാ വിധിയെന്ന് അവസാനം നാം പഴിക്കുന്ന നിഴ്ചയങ്ങള്‍ നമ്മുടെ സ്നേഹത്തെ പലപ്പോഴും തോല്പിക്കുന്നു, അപ്പോള്‍ നാം ക്രൂരനും സ്വാര്‍ത്ഥനുമാകുന്നു, അന്ധനാകുന്നു. പിന്നെ സ്വയമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. ആര്‍ക്കോവേണ്ടി. വികാരവിക്ഷോഭങ്ങള്‍ നിയന്ത്രണവിധേയമാകുമ്പോള്‍ ലജ്ജിക്കുന്നു, പശ്ചാത്തപിക്കുന്നു.
അവസരവാദികള്‍ അവസരത്തിനൊത്തുയരുമ്പോള്‍ അറിയാതെ കാലിടറിപ്പോകുന്നു, ആത്മബലം കൈവിടുന്നു. മരിക്കാത്ത ഓര്‍മ്മകളും മരവിക്കാത്ത മനസ്സും കൈമുതലാവട്ടെ.

ഐടി ബുദ്ധിജീവികള്‍ക്ക് ഒരു തുറന്ന കത്ത്

ഒരു സാധാരണബുദ്ധി ജീവിയും ഐടി ബുദ്ധിജീവിയും തമ്മിലുള്ള വ്യത്യാസമെന്താണ് ? സാഹിത്യം, സാംസ്കാരികം,തത്വശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ചുറ്റിത്തിരിയുന്ന സാധാരണ ബുദ്ധിജീവി ആ മേഖലകളില്‍ വിതയ്‍ക്കുകയും കൊയ്യുകയും ചെയ്യുമ്പോള്‍ ഒരു ഐടി ബുദ്ധിജീവി ലോകത്തെ സമസ്തമേഖലകളിലും താന്‍ അഗ്രഗണ്യനാണെന്നും മറ്റ് മേഖലകളിലുള്ളവര്‍ അവരവരുടെ തൊഴിലില്‍ പോലും അജ്ഞരാണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

കംപ്യൂട്ടര്‍ അസംബിള്‍ ചെയ്യുന്നവന്‍ താനാണ് കംപ്യൂട്ടര്‍ കണ്ടുപിടിച്ചതെന്നു കരുതുന്നതുപോലെ അബദ്ധവും പുറത്തുപറയാന്‍ കൊള്ളാത്ത ബുദ്ധിശൂന്യതയുമാണ് മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്നവര്‍ തങ്ങള്‍ മലയാളഭാഷയുടെ പിതാവാണെന്നു വിശ്വസിച്ചുപോകുന്നത്. എന്താണ് ശരിക്കുള്ള പ്രശ്നം ?

പലര്‍ക്കും സഹിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് ഒരു എപിക് ബ്രൗസര്‍, രൂപയ്‍ക്ക് ചിഹ്നം, അത് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പാകത്തില്‍ ഒരു ഫോണ്ട്. തരംതാഴ്‍ന്ന പബ്ലിസിറ്റി സ്റ്റണ്ട് കണ്ടു സഹിക്കാത്ത ഐടി പടുക്കള്‍ ഉറഞ്ഞു തുളളുകയാണ്. ഏത് ഐടി പടുക്കള്‍ ? ഗൂഗിള്‍, മൈക്രോസോഫ്റ്റ് ? ഉണ്ട ! എല്ലാം തങ്ങളില്‍ നിന്നാരംഭിച്ച് തങ്ങളില്‍ അവസാനിക്കുന്നു എന്നു വിശ്വസിച്ച് എം.കൃഷ്ണന്‍നായര്‍-ടി.പിശാസ്തമംഗലം ശ്രേണിയില്‍ വരുന്ന ഘോരമല്ലുകളായ ഐടി പടുക്കള്‍.

എപിക് ബ്രൗസറുണ്ടാക്കിയതോ രൂപയ്‍ക്ക് ഫോണ്ടുണ്ടാക്കിയതോ അല്ല ഇവരെ അലട്ടുന്നത്. ഇതൊക്കെ വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ്. അല്ല, എന്താണ് ഇവരുടെ പ്രശ്നം ? നാട്ടിലെ സകല വിഷയങ്ങളിലും വളരെ ആധികാരികമായി വിമര്‍ശനങ്ങളുന്നയിക്കുന്ന, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന ഇവര്‍ വിരാജിക്കുന്ന ഐടി ഫീല്‍ഡിലാണ് സമത്വവും സാഹോദര്യവും പുലരുന്നത് എന്നാണ് സാധാരണ ജനം (എന്നെപ്പോലെ വലിയ വിവരമൊന്നുമില്ലാത്ത ഇടത്തരം മനുഷ്യര്‍) കരുതിയിരിക്കുന്നത്. ഇതിപ്പോള്‍ സുകുമാര്‍ അഴീക്കോടിനെക്കാള്‍ കഷ്ടമായിരിക്കുകയാണ് കാര്യങ്ങള്‍.

ഐടി ഫീല്‍ഡിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുകയാണ് ഒരു വിദ്വാന്‍. കാലഹരണപ്പെട്ടു എന്ന് ഇത്തരക്കാര്‍ ആക്ഷേപിക്കുന്ന സിസിഎമ്മുകാര്‍ക്ക് ഇതിനെക്കാള്‍ സഹിഷ്ണുതയും വിവേകവുമുണ്ട്. എപിക് ബ്രൗസര്‍ ഇന്ത്യയുടെ ബ്രൗസര്‍ എന്നു പറയുന്നത് തട്ടിപ്പാണ്, അത് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ, സഫാരിയും മോസിലയും പോലെ വേറൊരു ബ്രൗസറല്ല മറിച്ച് മോസിലയുടെ ഒരു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ മാത്രമാണ് എന്നതാണ് പ്രധാന പരിവേദനം. ബ്രൗസര്‍ അവതരിപ്പിച്ചവര്‍ തങ്ങളുടേത് ഒരു തനത് ബ്രൗസറാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മോസില ഫയര്‍ഫോക്സിന്‍റെ മേല്‍ ഒരു പണി പണിതുണ്ടാക്കിയതാണ് എപിക് എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെന്താണ് പ്രശ്നം ? മാധ്യമങ്ങള്‍ എപിക് ബ്രൗസറിനെയും അത് പുറത്തിറക്കിയ കമ്പനിയെയും വല്ലാതെ ബൂസ്റ്റ് ചെയ്യുന്നത് സഹിക്കുന്നില്ല. ഐടി ഫീല്‍ഡിലുള്ളവരെല്ലാവരും ഇങ്ങനെയാണോ അതോ ചിലര്‍ക്കു മാത്രമേയുള്ളോ ഈ പ്രശ്നം ?

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മോസില കസ്റ്റമൈസ് ചെയ്ത് ബ്രൗസര്‍ ഉണ്ടാക്കാമായിരുന്നു എന്ന് പ്രതിഷേധക്കാര്‍ തന്നെ പറയുന്നുണ്ട്. എങ്കില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അത് ചെയ്തുകൂടായിരുന്നോ ? (ഞങ്ങളാ ടൈപ്പല്ല!)മോസില ഓപ്പണ്‍ സോഴ്സ് ആണെന്നു കരുതി ഓപ്പണ്‍ സോഴ്സിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രതിക്രിയാവാദികളുടെ കുത്തകയാകുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അത് ആദ്യം ചെയ്തവന് മാധ്യമപിന്തുണ കിട്ടുന്നെങ്കില്‍ മാധ്യമപിന്തുണ കിട്ടുന്ന തരത്തില്‍ അത് ചെയ്തവന്‍റെ മാര്‍ക്കറ്റിങ് ബുദ്ധി കണ്ടുപഠിച്ച് മേലിലെങ്കിലും ഇത്തരം വിദ്യകളെന്തെങ്കിലും ചെയ്യാനല്ലേ നോക്കേണ്ടത് ? അതിനു താല്‍പര്യമില്ലെങ്കില്‍ മിണ്ടാതിരിക്കുകയല്ലാതെ അവര്‍ക്കു കിട്ടിപ്പോയ പ്രശസ്തി അനര്‍ഹമായിരുന്നു എന്നു വിളിച്ചുകൂവി സ്വന്തം സര്‍ഗശേഷി ചീത്തയാക്കണോ ? എന്‍റെ ഒരു സംശയം മാത്രമാണ്, ഞാനീ ഐടിയും പോളി ടെക്നിക്കുമൊന്നും പഠിച്ചിട്ടില്ലല്ലോ !

അടുത്ത കുതിരകയറ്റം റുപീ ഫോണ്ട് ഉണ്ടാക്കിയ കാസര്‍കോഡ് പയ്യന്‍മാരുടെ നേര്‍ക്കാണ്. ഈ പയ്യന്‍മാര്‍ എന്‍റെ അളിയന്‍മാരൊന്നുമല്ല. അവര്‍ ചെയ്തത് ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത കാര്യവുമല്ല. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കും ചെയ്യാമായിരുന്ന കാര്യം ആദ്യം ചെയ്ത് മാധ്യമങ്ങളില്‍ അവതരിപ്പിക്കാന്‍ കാണിച്ച കാലോചിതമായ ഒരു വിവേകം ഫൊറേഡിയന്‍ പയ്യന്‍സിനുണ്ട്. അവര്‍ കയ്യടി നേടിയിട്ടുണ്ടെങ്കില്‍ അത് ആ മിടുക്കു കൊണ്ട് മാത്രമാണ്. ആനേം അണ്ണാനേം തിരിച്ചറിയാന്‍ മേലാത്ത മന്ദബുദ്ധികളാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണം പ്രോഗ്രാം കോഡെഴുതുന്നതും വാര്‍ത്ത എഴുതുന്നതും ഒരേപോലെയാണ് എന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്കേ ചേരൂ.

കാസര്‍കോഡ് പയ്യന്‍മാര്‍ ചെയ്ത് ശരിയായില്ല എന്നാണ് ഒരു ഐടി പടുവിന്‍റെ ലേഖനത്തില്‍ പറയുന്നത്. യൂണികോഡില്‍ വേണമായിരുന്നു അത്രേ ഇത് ആദ്യം ഉണ്ടാക്കാന്‍. എന്നിട്ട് കീബോര്‍ഡില്‍ വരണം. അല്ലാതെ ടില്‍ഡ കീയില്‍ ഉഡായ്പ് കാണിച്ച് ഉണ്ടാക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന മട്ടിലാണ് ലേഖനം പോകുന്നത്. കാസര്‍കോഡ് പയ്യന്‍മാരെ ദേശീയമാധ്യമങ്ങള്‍ വല്ലാതെ ശ്രദ്ധിക്കുകയും ഒടുക്കത്തെ പബ്ലിസിറ്റി കൊടുക്കുകയും ചെയ്തിന് ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള ഐടിയിലെ ആനയേയും അണ്ണാനേയും തിരിച്ചറിയാന്‍ മേലാത്ത പത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

വണ്ടി കിട്ടാതെ വഴിയില്‍ നില്‍ക്കുമ്പോള്‍ അതുവഴി വരുന്ന സൈക്കിളിനു പോലും സാധാരണ ആളുകള്‍ ഒരു ലിഫ്റ്റിനായി കൈനീട്ടും. അടുത്ത ബസ് സ്റ്റോപ്പ് വരെ ആ സൈക്കിളില്‍ പോകുന്നതാണ് പ്രായോഗികബുദ്ധി. എന്നാല്‍ ചിലരുണ്ട്, ബെന്‍സ് കാറിനു മാത്രമേ ലിഫ്റ്റിനായി കൈനീട്ടു. ബെന്‍സ് വരും വരെ അവിടെ തന്നെ നില്‍ക്കും. ആരെങ്കിലും സൈക്കിളില്‍ കയറിപ്പോയാല്‍ അവനെ ചീത്ത വിളിക്കുകയും ചെയ്യും. ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നവരും അത്തരത്തില്‍ സഹതാപാര്‍ഹമായ ഒരു മാനസികാവസ്ഥയിലാണ്. ടില്‍ഡ കീയിലെ റുപീ ചിഹ്നം കംപ്യൂട്ടിങ്ങിലെ അന്തിമപരിഹാരമാണെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഈ പറയുന്ന സാറന്മാരൊക്കെ കൂടി ഇത് യൂണികോഡിലുണ്ടാക്കി ഔദ്യോഗികമായി കീബോര്‍ഡില്‍ വരുന്ന സുദിനം വരെ ഇവിടെ ആരും കംപ്യൂട്ടറില്‍ റുപീ ടൈപ്പ് ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങനെ താല്‍ക്കാലികപരിഹാരമായി ചിഹ്നത്തിന് അംഗീകാരം കിട്ടി 24 മണിക്കൂറിനുള്ളില്‍ നാലു പയ്യന്‍മാര്‍ ഒരു മാര്‍ഗം കണ്ടെത്തിയാല്‍ ഇത്ര അസ്വസ്ഥമാകാനെന്തിരിക്കുന്നു ?

എപിക് ബ്രൗസറും റുപീ ഫോണ്ടും ഐടി വിദഗ്ധര്‍ക്കുപയോഗിക്കാനുള്ളതാണെന്നോ അല്ലെങ്കില്‍ ഇതൊക്കെ നോക്കുന്നതും ഉപയോഗിക്കുന്നതും തങ്ങള്‍ മാത്രമാണെന്നോ ഒരു മിഥ്യാധാരണ ഈ ടൈപ്പ് ബുദ്ധിജീവികള്‍ക്കുണ്ട്. മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ച് നാട്ടിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് സാധാരണക്കാരായ ആളുകള്‍ റുപീ ഫോണ്ട് ഡൗണ്‍ ലോഡ് ചെയ്ത് ടില്‍ഡ കീ എന്താണെന്ന് പഠിച്ച് സംഗതി ടൈപ്പ് ചെയ്ത്- ആഹാ ഇതു കൊള്ളാമല്ലോ എന്നു പറയുന്നതും,ഇതെല്ലാം തട്ടിപ്പാണെന്നു നിങ്ങള്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. തട്ടിപ്പിനെതിരെ പോരാടുകയല്ല ഇത്തരക്കാരുടെ ഉദ്ദേശമെന്ന് വ്യക്തമാണ്.

മലയാളം കംപ്യൂട്ടിങ്ങില്‍ തങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണത്രേ. അപ്പോള്‍ അതാണ് കാരണം. തങ്ങള്‍ നടത്തുന്ന നിസ്വാര്‍ഥ സേവനം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ പൊടിക്കൈകള്‍ കാട്ടുന്നവര്‍ പെട്ടെന്നു ശ്രദ്ധനേടുന്നത് സഹിക്കുന്നില്ല. ഇത് ഒരുതരം നാലാംകിട ബുദ്ധിജീവി ജാഡയാണ്. മലയാളം കംപ്യൂട്ടിങ്ങില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന വിദഗ്ധര്‍ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ മാധ്യമങ്ങള്‍ അവരെ അവഗണിച്ചു എന്നതിനോടു യോജിക്കാനാവില്ല. ഞങ്ങള്‍ മലയാളം കംപ്യൂട്ടിങ്ങില്‍ മുഴുകിയിരിക്കുന്ന ഐടി ബുദ്ധിജീവികളാണ്, ഞങ്ങള്‍ക്കു പബ്ലിസിറ്റി ആവശ്യമില്ലെന്നു ഭാവിക്കുകയും മറ്റുള്ളവര്‍ മാധ്യമശ്രദ്ധ നേടുമ്പോള്‍ പ്രകോപിതരാവുകയും ചെയ്യുന്നതെന്തു കൊണ്ട് ? മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ പരീക്ഷണശാലകളില്‍ വന്ന് അഭിമുഖത്തിനായി നിര്‍ബന്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

മുട്ടയിട്ട ശേഷം കൊക്കിവിളിച്ച് നാലാളെയറിയിക്കുന്ന മാര്‍ക്കറ്റിങ് നാടന്‍ കോഴിക്കു പോലുമറിയാം. അത് തന്ത്രപൂര്‍വം ഉപയോഗിക്കുന്നവരെ തട്ടിപ്പുകാരെന്നു വിശേഷിപ്പിക്കുന്നത് ബുദ്ധിജീവികള്‍ക്കു ഭൂഷണമല്ല. മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമര്‍ശകര്‍ക്കും ഒരോ പത്രസമ്മേളനം വിളിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാവുന്നതാണ്. ഐടിയിലെ അണ്ണാനെയും ആനയെയും ലോകം തിരിച്ചറിയട്ടെ.

"ഒരു കണ്‍സ്യുമര്‍ പ്രണയം"

തിരക്കു പിടിച്ച ജീവിതത്തിന്റെ വിരസമായ ഒരു സായന്തനത്തില്‍ ഞങ്ങള്‍ നടക്കുകയായിരുന്നു. അംബരചുംബികള്‍ നിബിഡമായ ആ തെരുവിലൂടെ.സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. നഗരം തന്റെ ആടയാഭരണങ്ങള്‍ എടുത്തണിയാന്‍ തുടങ്ങിയിരിക്കുന്നു. റോഡിന്‌ എതിര്‍വശത്തെ, എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന വ്യാപാരസമുച്ചയം എന്റെ കൂട്ടുകാരനെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു. അവന്‍ എന്നും അങ്ങനെയാണ്‌.....

കണ്ണ്‌ മഞ്ഞളിക്കുന്ന ആര്‍ഭാടങ്ങള്‍ എന്നും അവനെ ആകര്‍ഷിച്ചിട്ടുണ്ട്‌. മനസ്സില്ലാ മനസ്സോടെ ഞാനും അവനെ അനുഗമിച്ചു. ആ വ്യാപാരസമുച്ചയത്തിനകത്തേക്ക്‌. അവന്‍ ഓടിനടക്കുകയായിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകത്തോടെ. എന്റെ മനസ്സും ആ മായലോകത്തേക്കു ചുവടുവെച്ചു.വേള്‍ഡ്‌ ക്ലാസ്സിക്കുകളുടെ സിഡികള്‍ നിറഞ്ഞ ഗാലറി എന്നെ കുറേ സമയം അവിടെ പിടിച്ചു നിറുത്തി. കുറേ നേരമായി അവനെ കാണുന്നില്ലല്ലോ.. അലസമായി ഞാന്‍ മുന്നോട്ട്‌ നടന്നു. അവന്‍ അവിടെ എന്താണ്‌ ചെയ്യുന്നത്‌. മോടിയായി വസ്ത്രധാരണം ചെയ്ത ഒരു കോമള രൂപം അവനെ ആകര്‍ഷിച്ചിരിക്കുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.അവനെയുമായി തിരിച്ചുനടക്കുമ്പോള്‍ അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്‌ മറ്റൊന്നാണ്‌ ആ കോമളരൂപവും ഇവനെതന്നെയാണ്‌ നോക്കുന്നത്‌......

ദിവസങ്ങള്‍ കടന്നു പോയി ഈയിടെയായി എന്റെ സായാഹ്നങ്ങളില്‍ അവന്‍ എനിക്കു കൂട്ടില്ല. എന്നും സായന്തനങ്ങളില്‍ അവന്‍ അപ്രത്യക്ഷനാകുന്നു. എന്റെ ഉത്‌`കണ്ഠ ഫോണിന്റെ റിംഗ്‌ ടോണായി അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഫോണിന്റെ മറുതലക്കല്‍ അവന്റെ ശബ്ദം എനിക്കു കേള്‍ക്കാം. വാതോരാതെ അവന്‍ സംസാരിക്കുന്നു. എന്നോടു തന്നെയാണ്‌. പക്ഷേ എനിക്കു സംശയമില്ല, ഞാന്‍ ആരെന്ന് അവന്‌ മനസ്സിലായിട്ടില്ല.....

പക്ഷേ അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. " ഇന്നും അവിടെപ്പോയി. ആ കോമളരൂപം എന്നത്തേയും പോലെ ഇന്നും സുന്ദരമായി കാണപ്പെട്ടു. ഇന്ന് സ്വര്‍ണവര്‍ണത്തിലുള്ള ആടയാഭരണങ്ങളോടെയായിരുന്നു.' പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും ഒരു സ്ഥിരം സംഗമസ്ഥാനം നിലനിര്‍ത്താന്‍ ആ കോമളരൂപത്തിനു കഴിഞ്ഞില്ലത്രേ. ചിലപ്പോള്‍ മൊബെയില്‍ ഫോണ്‍ ഗാലറിയില്‍, അല്ലെങ്കില്‍ കാതു തുളക്കുന്ന സംഗീതത്തിനു ചുറ്റും, മറ്റു ചിലപ്പോള്‍ ഓമനത്തമുള്ള ഒരു കുഞ്ഞായി കുറേ കളിപ്പാവകള്‍ക്കു നടുവില്‍......

ദിനങ്ങള്‍ പിന്നെയും കടന്നു പോയി. അവന്റെ ചിന്തകളെ സ്വതന്ത്രമായി വിട്ട്‌ ഞാന്‍ ഏന്റെ ദിനചര്യകളില്‍ മുഴുകി ഓഫീസില്‍ നിന്നും തിരക്കിട്ട്‌ ഇറങ്ങുമ്പോഴാണ്‌ മൊബെയില്‍ ഫോണ്‍ ശബ്ദിച്ചത്‌. അവന്‍ തന്നെ. " വേഗം വരണം നമുക്ക്‌ അത്യാവിശ്യമായി അവിടെ പോകണം, അവള്‍ പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഒരു പാട്‌ സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു. " എവിടെ എന്നു ഞാന്‍ ചോദിച്ചില്ല. കാറില്‍ അവനുമായി , തിരക്കുപിടിച്ച തെരുവിലൂടെ നീങ്ങുമ്പോള്‍ അവന്‍ തികച്ചും നിശ്ശബ്ദനായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ പുറകിലെ പാര്‍ക്കിങ്ങ്‌ ആണ്‌ കിട്ടിയത്‌. ഞങ്ങള്‍ ധൃതിയില്‍ പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പുറകില്‍ നിന്നും മധുരമെങ്കിലും ചിലമ്പിച്ച ഒരു വിളി. അവനെയാണ്‌. ഞങ്ങള്‍ തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ലല്ലോ?....
ഞാന്‍ തന്നെയാണ്‌, ഞാന്‍ ഇവിടെയുണ്ട്‌ കൂട്ടുകാരാ. "വീണ്ടും അതേ ശബ്ദം ഞങ്ങള്‍ ഒരു നിമിഷം സ്തബ്ധരായി. വരാന്തയില്‍ തലമൊട്ടയടിച്ച നഗ്നയായ ഒരു സ്ത്രീയുടെ പ്രതിമ. അത്‌ അവനോട്‌ ചോദിച്ചു. " എന്താണു കൂട്ടുകാരാ ഒരു അപരിചിത ഭാവം". ആദ്യം ഒന്നു പകച്ചുവെങ്കിലും അവന്‍ ആ പ്രതിമയുടെ അടുത്ത്‌ ചെന്നു. കവിളില്‍ സ്പര്‍ശിച്ചു. വൈദ്യുതാഘാതമേറ്റ പോലെ അവന്‍ കൈകള്‍ വലിച്ചെടുത്തു. അവന്റെ മുഖം വല്ലാതെ വിളറിയിരുന്നു. അവന്‍ വേഗത്തില്‍ തിരിഞ്ഞുനടന്നു. പുറകില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി. ഞാനും അവന്റെ പുറകേ നീങ്ങി. എന്റെ മനസ്സു ചോദിക്കയായിരുന്നു. " ഹേയ്‌ കൂട്ടുകാരാ നീ ആരെയാണ്‌ പ്രണയിച്ചത്‌".............???